Friday, 30 December 2016

അതിർത്തിയിലെ പാടങ്ങളിൽ കൗതുകക്കാഴ്ചയായി നെൽമെതകൾ


paddy-rice-nellu-metha
കൃഗന്നൂർ പാടത്ത് നെല്ല് മെതവെച്ചിരിക്കുന്നു...

കർണാടകാതിർത്തിയിലെ പാടങ്ങളിലെ നെൽമെതകൾ കൗതുകമുയർത്തുന്നു. കർണാടകയിലെ കൃഷി സംസ്കാരമുള്ള അതിർത്തിയിലെ കർഷകരാണ് നെല്ല് കൊയ്ത് മെതകളാക്കി വയലിൽ സൂക്ഷിക്കുന്നത്. ഒന്നും രണ്ടും ഏക്കർ സ്ഥലത്തെ നെല്ല് കൊയ്ത് നാലുനാൾ പാടത്ത് ഉണക്കിയ ശേഷമാണ് മലപോലെ മെത വയ്ക്കുന്നത്. നന്നായി ഉണങ്ങിയ നെല്ല് കൃത്യമായി മെതവച്ചാൽ ഒരുവർഷം വരെ കേട് കൂടാതെയിരിക്കുമെന്ന് കർഷകർ പറയുന്നു. അതിർത്തിയിലെ ഗൗഡ, ചെട്ടി സമുദായക്കാരാണ് പ്രധാനമായും മെത വയ്ക്കുന്നവർ. ഇവരെ പിന്തുടർന്ന് മറ്റു കർഷകരും മെതയിലേക്ക് മാറിത്തുടങ്ങി.

വിളവെടുപ്പ് കാലത്ത് മഴവന്നാലും വെയിൽ കുറഞ്ഞാലും നെല്ല് മെതിച്ച് സൂക്ഷിക്കാനാവില്ല. നെല്ല് കൊയ്ത കാലത്ത് കർഷകർക്ക് ദുരിതം വിതച്ച് മഴ പെയ്യുന്നത് പതിവാണ്. നിരവധി സ്ഥലത്തെ നെല്ലും വൈക്കോലും മഴയിൽ കുതിർന്ന് നശിക്കും. പാടുപെട്ട് കൃഷിയിറക്കി വിളവെടുക്കുമ്പോൾ പ്രകൃതിക്ഷോഭത്താൽ വിള നശിക്കുന്നത് കർഷകർക്ക് താങ്ങാവുന്നതിലധികമാണ്. കാലം തെറ്റിയുള്ള മഴയിൽ നിന്ന് വിളകളെ രക്ഷിക്കുന്നതിനാണ് കന്നഡ കർഷകർ പാടത്ത് മെതയുണ്ടാക്കിയിരുന്നത്.

നെല്ല്, മുത്താറി, എള്ള് എന്നിവ മെതയിൽ സൂക്ഷിക്കും. വലിയ കളമുള്ള സ്ഥലത്ത് ഓരോ കർഷകരും കളത്തിൽ തങ്ങളുടെ വിള മെതവച്ച് സമയം പോലെ മെതിച്ചെടുക്കും. കളമില്ലാത്ത സ്ഥലത്ത് പാടത്ത് തന്നെയാണ് മെതയൊരുക്കുക. ടാർപായ വിരിച്ച് നെല്ല് ഒക്കലിട്ട് നെല്ലും വൈക്കോലുമായി കർഷകർ വീട്ടിലെത്തും. കബനിക്കരയിലെ പാടങ്ങളിലും അക്കരെയുള്ള വയൽ പ്രദേശത്തുമാണ് പാടം നിറയെ മെതകൾ നിറഞ്ഞത്. വയനാടിന് പുറത്തുള്ളവർക്ക് ഇതൊരു വിചിത്രകാഴ്ചയാണ്.

No comments:

Post a Comment