Tuesday, 1 November 2016

കേരള സേവാഗ്രാമം


Anil Akkara

അനിൽ അക്കര എംഎൽഎ...


മഹാത്മാഗാന്ധി മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ ആരംഭിച്ച സേവാഗ്രാം ആയി മാറണം കേരളം. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്ന സംസ്ഥാനമാണു കേരളം. നമ്മുടെ സംസ്ഥാനം ഇന്നു നേരിടുന്നതും നാളെ നേരിടാനിരിക്കുന്നതുമായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരങ്ങൾ സേവാഗ്രാമിലുണ്ട്.

ഉൽപാദനം മുതൽ മാലിന്യസംസ്കരണം വരെ. സേവാഗ്രാം ഒരു സ്വാശ്രയ ഗ്രാമമാണ്. ആ ഗ്രാമത്തിലെ ജനങ്ങൾക്കും ജീവജാലങ്ങൾക്കും ജീവിക്കാൻ ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങൾ അവിടെത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നുണ്ട്. കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും സാധ്യമായ ഇടങ്ങളിൽ‌ കൃഷി തിരിച്ചുകൊണ്ടുവരണം. 1997 ൽ ആരംഭിച്ച ജനകീയാസൂത്രണത്തിന്റെ ആദ്യകാലഘട്ടത്തിൽ പദ്ധതിത്തുകയുടെ 40% കൃഷിക്കുവേണ്ടി നിർബന്ധമാക്കിയിരുന്നു.

1995 ൽ നടപ്പിലാക്കിയ അധികാര കൈമാറ്റ കാലത്ത് ഏറ്റവും ആദ്യം കൈമാറിയ വകുപ്പും കൃഷിയായിരുന്നു. ഇന്നു കൃഷിയുടെ നിയന്ത്രണം പൂർണമായും ത്രിതല സംവിധാനത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. എന്നാൽ, അധികാര വികേന്ദ്രീകൃത പ്രസ്ഥാനത്തിനു കൂടുതൽ സ്വാതന്ത്ര്യം നൽകിയപ്പോൾ കൂടുതൽ തുക കാർഷിക മേഖലയ്ക്കു കിട്ടുകയല്ല ചെയ്തത്;ഭരണസമിതികൾ നാമമാത്രമായ സംഖ്യയാണ് ഈ മേഖലയിൽ ചെലവഴിച്ചത്.

പക്ഷേ കേരളത്തിലെ വീട്ടമ്മമാർക്കു പങ്കാളിത്തമുള്ള കുടുംബശ്രീ കൂടുതൽ ശക്തിയാർജ്ജിച്ചതു വഴിയും കേരളത്തിലെ കാർഷിക സംഘങ്ങളുടെ കൂട്ടായ്മ വഴിയും കേന്ദ്ര – സംസ്ഥാനാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കിയതുകൊണ്ടും വലിയ നേട്ടം ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ജൈവരീതിയിലുള്ള പച്ചക്കറി, നെല്ല് ഉൽപാദന മേഖലയിൽ വലിയ മാറ്റമുണ്ടായി. ഇതു തുടരണം.

ശേഷിക്കുന്ന കൃഷിയും വനവും കുന്നുകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഭരണഘടനാ സംരക്ഷണമുള്ള താഴെതട്ടിലുള്ള ജനങ്ങളുടെ ഏറ്റവും വലിയ അധികാര കേന്ദ്രമായ ഗ്രാമസഭകൾ ഏറ്റെടുക്കണം. ഗ്രാമസഭകളുടെ ശാക്തീകരണവും ഗ്രാമസഭയുടെ അധികാര സംരക്ഷണവും നവകേരളം ഏറ്റെടുക്കണം.



paddy-field

ഒരു വീട്ടിൽ ഉൽപാദിപ്പിക്കുന്ന മാലിന്യം നമ്മുടെ ചുറ്റുമതിലിനകത്തു സംസ്കരിക്കാൻ നമുക്കു കഴിയണം. വികേന്ദ്രീകൃത-ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണം. മദ്യം വർജ്ജിക്കാനും നിരോധിക്കാനും ശ്രമിക്കുന്ന സർക്കാരുകൾക്കു പ്ലാസ്റ്റിക്കിനെ നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല എന്നുള്ളതു ഖേദകരമാണ്.

വർഷങ്ങൾക്കു മുമ്പ് ഒരു ക്യാംപിൽ പങ്കെടുക്കാൻ സേവാഗ്രാമിൽ എത്തിയതും അവിടെ പൊരുത്തപ്പെടാൻ കഴി‍ഞ്ഞതുമാണ് എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ്. സേവാഗ്രാം മോഡൽ‌ പദ്ധതികളാണ് ആരുമറിയപ്പെടാതിരുന്ന ഞാൻ ജനിച്ച അടാട്ട് എന്ന ഗ്രാമപ‍ഞ്ചായത്തിനെ അധികാരവികേന്ദ്രീകൃത പദ്ധതികളുടെ മാതൃകയാക്കി ലോകമംഗീകരിച്ചത്. ഈ ഗ്രാമപഞ്ചായത്തിൽ പ്രതിദിനം 4 ടൺ മാലിന്യം ശേഖരിച്ചും സംസ്കരിച്ചുമായി പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ശ്രീലക്ഷ്മി എന്ന കുടുംബശ്രീ യൂണിറ്റ് സമ്പാദിക്കുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള ഒരു ഗ്രാമപഞ്ചായത്താണ് അടാട്ട്. മൂവായിരത്തിലധികം ഏക്കർ കോൾപ്പാടങ്ങളിൽ നെൽകൃഷി കീടനാശിനികൾ ഒഴിവാക്കി ലാഭകരമായി കൃഷിയിറക്കുന്നു. ഈ കോൾപ്പാടങ്ങളിലെ കനാലുകളും തോടുകളും തൊഴിലുറപ്പു പദ്ധതി വഴി ജീവനുള്ളതാക്കി മാറ്റി കിണറുകൾ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധി നേടി. കാർഷിക കൂട്ടായ്മയും ഗ്രാമപഞ്ചായത്തും സംയുക്തമായി പ്രവർത്തിച്ചതാണ് ഈ നേട്ടത്തിനു പിന്നിലുള്ള ശക്തി. ഈ മാതൃക മറ്റ് പഞ്ചായത്തുകൾക്കും ഏറ്റെടുക്കാവുന്നതാണ്.

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്ത് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ശാശ്വതമായ സ്വാശ്രയത്വമാണു കൃഷി, ജലം, പരിസ്ഥിതി, മാലിന്യം എന്നീ വിഷയങ്ങളിൽ നവകേരളം സ്വപ്നം കാണേണ്ടത്.

∙ വെല്ലുവിളി

1957 ൽ കേരളത്തിൽ 7.68 ലക്ഷം ഹെക്ടർ‌ നെൽക്കൃഷി ചെയ്യുന്ന നെൽപാടങ്ങളുണ്ടായിരുന്നത് ഇപ്പോൾ 1.98 ലക്ഷം ഹെക്ടർ മാത്രം.

∙ സാധ്യത ഗാന്ധിജി വിഭാവനം ചെയ്ത സേവാഗ്രാമായി മാറാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ട്.

(വടക്കാഞ്ചേരി എംഎൽഎയായ അനിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ രാജ്യാന്തര ശ്രദ്ധ നേടി
)

No comments:

Post a Comment