പക്ഷിപ്പനി: താറാവുകളേക്കാൾ
തളർന്ന് കർഷകർ

പക്ഷിപ്പനി കണ്ടെത്തിയ കോട്ടയം ആർപ്പൂക്കര, അയ്മനം മേഖലകളിൽ കർഷകർക്കുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച തീരുമാനം നീളുന്നു. പക്ഷിപ്പനി പടർന്നു പിടിച്ച മേഖലകളിൽ കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇന്നു സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനു ശേഷമേ കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.
കഴിഞ്ഞതവണ രണ്ടുമാസം താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിനു മുകളിൽ ഉള്ളവയ്ക്ക് 200 രൂപയുമാണു നഷ്ടപരിഹാരം നൽകിയിരുന്നത്. മുട്ടയ്ക്ക് അഞ്ചുരൂപയും നൽകിയിരുന്നു. ഇത്തവണ നഷ്ടപരിഹാരം കഴിഞ്ഞതവണ നൽകിയതിലും കൂടുതൽ നൽകണമെന്നാണു താറാവു കർഷകരുടെ ആവശ്യം. ഇൻഷുറൻസ് പരിരക്ഷ താറാവിന് ഇല്ലാത്തതും കർഷകർക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്നുണ്ട്. താറാവിനുള്ള പ്രീമിയം സ്വീകരിക്കാൻ ഇൻഷുറൻസ് കമ്പനി തയാറാകുന്നില്ലെന്നാണു പരാതി. സർക്കാർ പദ്ധതിയിൽ അനുവദിച്ചിട്ടുള്ള പക്ഷിമൃഗാദികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന നിയമം മാത്രമേ നിലനിൽക്കുന്നുള്ളൂ.
1099 താറാവുകളെ കൊന്നു മേഖലയിൽ രോഗം ബാധിച്ച 1099 താറാവുകളെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്നലെ കൊന്നു. മണിയാപറമ്പ് എസ്എൻഡിപി എൽപി സ്കൂളിൽ പ്രത്യേക സംഘം ഇതിനായി ക്യാംപ് ചെയ്തിട്ടുണ്ട്. കഴുത്തും തലയുമായുള്ള ജോയിന്റ് തകർത്ത് ഓരോ താറാവുകളെ വീതം കൊല്ലുകയായിരുന്നു.ആൾതാമസമില്ലാത്ത മേഖലയിൽ പ്രത്യേക ചിതയൊരുക്കി ഇവയെ പിന്നീടു കത്തിച്ചു. രോഗംബാധിച്ച് ഇന്നലെ താറാവുകളൊന്നും ചത്തില്ല. പ്രദേശത്ത് ഇതുവരെ 3200 താറാവുകൾ ചത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

വെച്ചൂരിലും പക്ഷിപ്പനി മേഖലയിൽ മൂവായിരത്തോളം താറാവുകൾ മേഖലയിൽ ചത്തതായി കർഷകർ പറഞ്ഞു. തിരുവല്ല എഡിഡി ലാബിൽ പരിശോധിച്ചതിൽ നിന്ന് വെച്ചൂരിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. വെച്ചൂർ പന്നക്കാത്തടം പാടശേഖരത്തിൽ തീറ്റയ്ക്കായി ഇറക്കിയ അഭിജിത്ത് ഭവനിൽ മദനന്റെ 12000 താറാവുകളിൽ രണ്ടായിരത്തോളം താറാവുകൾ അസുഖം ബാധിച്ചു ചത്തു. ശേഷിക്കുന്ന താറാവുകളിലും രോഗലക്ഷണം ഉള്ളതായി പറയുന്നു. മറ്റൊരു കർഷകനായ തമ്പിയുടെ അഞ്ഞൂറോളം താറാവുകളും കഴിഞ്ഞ ദിവസങ്ങളിലായി ചത്തു. ദേവസ്വം കരി പാടശേഖരത്തിലെ വിനോദിന്റെ 150 താറാവുകളും ചത്തിട്ടുണ്ട്. വെച്ചൂർ ശാസ്തക്കുളത്തിനു സമീപത്തെ പാടശേഖരങ്ങളിൽ ഇറക്കിയിട്ടുള്ള ലിജേഷ്, മനോഹരൻ, പ്രദീപ് എന്നിവരുടെ താറാവുകളും അസുഖം ബാധിച്ചു ചത്തതായി കർഷകർ പറഞ്ഞു.
No comments:
Post a Comment