Thursday, 15 December 2016

കൗതുകമുയർത്തി ഭീമൻകൊഞ്ച്


jumbo-shrimp-prawn-fish

ശുദ്ധജല ജീവിയായ ആറ്റുകൊഞ്ച് വയനാട് കബനിയിലെ കലക്ക വെള്ളത്തിലും വളരുമെന്നതിന് തെളിവ്. വലിയ കൊമ്പും കാലും വാലുമുള്ള ആറ്റുകൊഞ്ച് കബനിയിൽ വലവീശിയ ഗോത്രവർഗക്കാരുടെ വലയിൽ കുരുങ്ങിയപ്പോൾ പൈശാചിക അവതാരമെന്ന് പറഞ്ഞ് ആദ്യം അവർ എറിഞ്ഞു കളയുമായിരുന്നു. എന്നാലിപ്പോൾ ഈ മൽസ്യം മലയാളികൾക്ക് പ്രിയങ്കരമാണെന്ന് അറിഞ്ഞതോടെ വലയിൽ കുരുങ്ങുന്ന ആറ്റുകൊഞ്ച് കേരളത്തിലെ മാർക്കറ്റുകളിലെത്തുന്നു.കഴിഞ്ഞ ദിവസം ഹാൻഡ് പോസ്റ്റിൽ മീൻ വാങ്ങാൻ പോയ സീതാമൗണ്ട് മുട്ടത്തിൽ അപ്പച്ചനാണ് ഭീമൻ കൊഞ്ചിനെയുമായി പുൽപള്ളിയിലെത്തിയത്.

മുക്കാൽ കിലോയോളം തൂക്കമുള്ള ആറ്റുകൊഞ്ചിന്റെ കൊമ്പിനും കാലിനും ഒന്നരയടിയോളം നീളമുണ്ട്. കൂർത്ത കൊമ്പിന് അറക്കവാളിനേക്കാൾ ബലം. കർണാടകയിൽ ഇത്തരം മൽസ്യത്തിന് ആവശ്യക്കാരില്ല. കബനിയിൽ ഇപ്പോൾ പലർക്കും ഇത്തരം കൊഞ്ചിനെ കിട്ടുന്നുണ്ട്. വയനാട്ടിലെ കുളങ്ങളിൽ വളർത്താൻ നിക്ഷേപിച്ച ആറ്റുകൊഞ്ചാണ് മഴക്കാലത്ത് കുളത്തിൽ നിന്ന് പുറത്തു ചാടി പുഴയിലെത്തിയതെന്നു പറയുന്നു. പുഴയോരങ്ങളിലെ മൽസ്യക്കുളങ്ങൾ മഴക്കാലത്ത് നിറഞ്ഞു കവിയും ഈ സമയത്ത് വളർത്തു മൽസ്യം പുഴയിലെത്തും.

പനമരത്ത് ഒരു കർഷകന്റെ കുളത്തിൽ വെള്ളം കയറി ആയിരത്തോളം ആറ്റുകൊഞ്ച് നഷ്ടപ്പെട്ടിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് പലപ്പോഴായി പുഴയിലെത്തിയ മൽസ്യമാണ് അവിടെ വളർന്ന് വലുതാകുന്നത്. ഉപ്പുവെള്ളത്തിലാണ് കൊഞ്ച് മുട്ടയിടുന്നത്. കായലും കടലും ചേരുന്ന ഭാഗത്ത് മാത്രമേ ഇവയെ കാണാറുള്ളു. ഉപ്പ് ജലത്തിൽ മുട്ടയിടുന്ന കൊഞ്ച് കായൽ ജലത്തിലാണ് വളരുക.ഇങ്ങനെ കഴിയുന്ന മൽസ്യമാണ് വഴി തെറ്റി കായലും കടലുമില്ലാതെ കലക്കവെള്ളം നിറഞ്ഞ കബനിയിലെത്തി വളർന്നു വലുതാകുന്നത്.

No comments:

Post a Comment