Sunday, 11 December 2016

നിലക്കടല കൃഷി: ഇന്നും അന്യമാവാതെ തുടരുന്നു


ground-nut-nila-kadala-farming
മുതലമട ഗോവിന്ദാപുരം അതിർത്തിയിലെ നിലക്കടല കൃഷി...

അതിർത്തിയിൽ അന്യമാവാതെ ഇന്നും നിലക്കടല കൃഷി. പാലക്കാടിന്റെ പെരുമയുമായി മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നിലക്കടല കൃഷി ഇന്നു നാമമാത്രമായി അതിർത്തി ഗ്രാമങ്ങളിൽ മാത്രമാണു കൃഷിയിറക്കുന്നത്.തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഗോവിന്ദാപുരം, നീളിപ്പാറ, ചെമ്മണാംപതി, മൂച്ചംകുണ്ട്, ചപ്പക്കാട് എന്നിവിടങ്ങളിലെ കാടുകളിൽ ചെറിയ തോതിൽ മാത്രമാണ് ഇവ വിളവിറക്കിയിരിക്കുന്നത്.

വിത്തിട്ട് 110–120 ദിവസം മൂപ്പുള്ള നിലക്കടല ഒരു ഏക്കർ സ്ഥലത്തു കൃഷിയിറക്കുന്നതിനു 60–70 കിലോ വിത്താണു ആവശ്യമായി വരുക. രണ്ടു തവണ കളയെടുക്കലും മരുന്നടിയും വളപ്രയോഗം എന്നിവയടക്കം വിത്തിടൽ മുതൽ വിളവെടുപ്പ് സമയം വരെയുള്ള സമയത്ത് ഏക്കറിനു 15,000 രൂപയോളമാണു ചെലവ് വരുകയെന്നു കർഷകർ പറയുന്നു. വിത്തിട്ട് മുളച്ചു കഴിഞ്ഞാൽ 40–50 ദിവസത്തിലാണു കടല ഇറങ്ങുന്ന സമയം.

രണ്ടോ മൂന്നോ തവണ വെള്ളം ലഭിച്ചാൽ തന്നെ മികച്ച രീതിയിൽ നിലക്കടല വിളവെടുക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്. കാലാവസ്ഥ അനുകൂലമായി ശരിയായി പരിപാലനം നടത്തിയ കൃഷിയിടത്തിൽ നിന്നും ഒരു ഏക്കറിനു 750–1000 കിലോ കടല ലഭിക്കുമെന്നാണു കണക്ക്. 35–50 രൂപ വരെ ഉണക്കിയ കടലയ്ക്കു വില ലഭിക്കും.

കാലാവസ്ഥ വ്യതിയാനം വന്നാൽ പെട്ടെന്നു കീടബാധയുണ്ടാവുകയും കടലച്ചെടി ഉണങ്ങിപ്പോവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഒരു പതിറ്റാണ്ട് മുൻപ് വരെ ഏക്കർ കണക്കിനു സ്ഥലത്തു നിലക്കടല കൃഷി ഉണ്ടായിരുന്നെങ്കിലും പറമ്പുകളിൽ മാവുകൾ വച്ചു തുടങ്ങിയതോടെയാണു നിലക്കടല കൃഷി അന്യമാവുന്നത്. ഇപ്പോഴും അതിർത്തി ഗ്രാമങ്ങളിൽ ചെറിയ തോതിൽ നിലക്കടല കൃഷിയുണ്ടെങ്കിലും പാലക്കാടൻ പെരുമയുടെ അടുത്തൊന്നും എത്തില്ല.

No comments:

Post a Comment