Friday, 30 December 2016

കൽപതരുവിന്റെ തീരാദുഃഖം!


root-wilt-disease-afflicting-coconut-trees

തെങ്ങ്...

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന് ശതാബ്ദിയുടെ നിറവാണെങ്കിൽ കേരളത്തിലെ പ്രമുഖ തോട്ടവിളയായ തെങ്ങിന്റെ തീരാദുഃഖത്തിന് ഈ വര്‍ഷം 135 കൊല്ലത്തെ ചരിത്രം പൂര്‍ത്തിയാകുന്നു. 1882 ലാണ് പഴയ തിരുവിതാംകൂറിൽ ആദ്യമായി തെങ്ങിനു കാറ്റുവീഴ്ച കണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ടയിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽപ്പെട്ട കവിയൂർ, കല്ലൂപ്പാറ എന്നിവിടങ്ങളിലുമാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടത്.

വായിക്കാം ഇ - കർഷകശ്രീ

കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ മുതൽ കിഴക്കൻ മലനാടുകൾ വരെയുള്ള പഴയ തിരു–കൊച്ചി മേഖലയിൽ രോഗം വളരെ വേഗം വ്യാപിച്ചു. മലബാർ മേഖലയും തിരുവനന്തപുരം ജില്ലയും താരതമ്യേന രോഗവിമുക്തമായിരുന്നു. പക്ഷേ, ഇപ്പോൾ കോഴിക്കോട് ജില്ലയുടെ അതിർത്തികൾവരെയും തെക്ക് നെയ്യാറ്റിൻകരവരെയും രോഗം വ്യാപിച്ചിട്ടുണ്ട്. ഓണാട്ടുകര (ആലപ്പുഴ–കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണൽ ഏറിയ നിരപ്പായ പ്രദേശം) യിലാണ് കാറ്റുവീഴ്ച ഏറ്റവും തീവ്രമായി കണ്ടത്. അതുകൊണ്ടാണ് ഏതാണ്ട് അര നൂറ്റാണ്ടു മുൻപ് തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ ഉപകേന്ദ്രം തെങ്ങുരോഗ ഗവേഷണത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട് കായംകുളത്തു സ്ഥാപിതമായത്. രോഗലക്ഷണങ്ങൾ

ഓലക്കാലുകൾ അകത്തേക്കു വളയുക, പുറംമടലിലെ ഓലകൾക്കു മഞ്ഞനിറം വ്യാപിക്കുക, ഓലക്കാലിന്റെ ദൃഢത നഷ്ടപ്പെടുക, അവയുടെ അരിക് ഉണങ്ങിപ്പൊടിഞ്ഞ് ഓലകൾ ഈർക്കിൽ മാത്രമായി ശേഷിക്കുക തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് എല്ലാ ഓലകൾക്കും മഞ്ഞനിറം വ്യാപിക്കുകയും തേങ്ങകൾ മൂപ്പെത്താതെ കൊഴിയുകയും ചെയ്യും. തീവ്ര രോഗലക്ഷണങ്ങളുള്ള തെങ്ങിന്റെ ചുവടു കിളച്ചു മണ്ണുമാറ്റി വേരുകൾ പരിശോധിച്ചാൽ അവയിൽ 30 ശതമാനത്തോളം ചീഞ്ഞുനശിച്ചതായി കാണാം. ഇതുകൊണ്ടാണ് ഈ രോഗത്തിനു വേരുചീയൽ (root wilt disease) എന്നു കൂടി പേരുള്ളത്.

രോഗകാരണം

നൂറു വർഷത്തെ ഗവേഷണങ്ങൾക്കു ശേഷവും രോഗകാരണം അ‌‍ജ്ഞാതമായി ശേഷിക്കുന്നു. വൈറസ്, ബാക്ടീരിയ, കുമിൾ, നിമാവിര തുടങ്ങിയവയെയെല്ലാം സംശയിച്ചിരുന്നു. സസ്യപോഷകങ്ങളുടെ ആധിക്യവും അഭാവവും വിശദമായി പഠിച്ച് മണ്ണു പരിശോധന നടത്തിനോക്കി. പക്ഷേ, കൃത്യമായ കണ്ടെത്തൽ ഉണ്ടായില്ല. ഏറ്റവും ഒടുവിൽ കായംകുളം ഗവേഷണ കേന്ദ്രത്തിൽ നടന്ന ഗവേഷണങ്ങളിൽ മൈക്കോപ്ലാസ്മ, ഫൈറ്റോപ്ലാസ്മ എന്നും മറ്റും അറിയപ്പെടുന്ന സൂക്ഷ്മജീവിയാണ് രോഗകാരിയെന്ന കണ്ടെത്തലുണ്ടായി. വ്യക്തമായ കോശഭിത്തിയില്ലെന്നതാണ് മൈക്കോപ്ലാസ്മയുടെ സവിശേഷത (ബാക്ടീരിയയ്ക്ക് അതുണ്ട്). മറ്റു ചില വിളകളിലും ഈ സൂക്ഷ്മജീവി രോഗമുണ്ടാക്കുന്നു. വെക്ടർ എന്നു വിളിക്കുന്ന, പറക്കുന്ന ചില ഷഡ്പദങ്ങളാണ് ഇവയെ ഒരു തെങ്ങിൽനിന്നു മറ്റൊന്നിലേക്കു പടർത്തുന്നത്. ഓലകളുടെ നീരൂറ്റിക്കുടിച്ചാണ് ഈ കീടങ്ങൾ ജീവിക്കുന്നത്.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍

കാറ്റുവീഴ്ച രോഗത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാവുന്ന ഓണാട്ടുകര പ്രദേശത്തുപോലും രോഗലക്ഷണം തൊട്ടുതീണ്ടാത്ത ഒറ്റപ്പെട്ട ചില തെങ്ങുകൾ നമുക്കു കാണാനാവും. അതിൽ ഓച്ചിറഭാഗത്തു പണ്ടു കണ്ടെത്തിയ ഒരു തെങ്ങിൽ വാർഷിക ഉൽപാദനം നാനൂറിലേറെയായിരുന്നു. (കേരളത്തിൽ 30 തേങ്ങ, കർണാടകത്തിൽ 150, തമിഴ്നാട്ടിൽ 120 എന്നിങ്ങനെയാണ് ശരാശരി വിളവ്). ഒറ്റപ്പെട്ട ഇത്തരം നല്ല തെങ്ങുകളെ ‘സൂപ്പര്‍ പാം’ എന്നു വിശേഷിപ്പിക്കുന്നു. തൊണ്ണൂറുകളിൽ ഈ ലേഖകൻ കൊല്ലം– തിരുവനന്തപുരം ജില്ലകളിലെ പത്തോളം സൂപ്പർ പാമുകളിൽനിന്നു വിത്തുതേങ്ങ ശേഖരിച്ച് തൈകളാക്കി അവയിൽനിന്ന് ഏറ്റവും മുന്തിയ 50 ശതമാനം തൈകൾ വച്ചുപിടിപ്പിച്ച് പരിശോധിച്ചതിൽ മാതൃവൃക്ഷത്തിന്റെ സ്വഭാവമുള്ള ചില തെങ്ങുകളെ കാണാൻ കഴിഞ്ഞെങ്കിലും മിക്കതും അങ്ങനെയല്ലെന്നാണ് കണ്ടത്. പക്ഷേ, ഏറ്റവും ഒടുവിൽ കായംകുളത്തെ തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ മുൻവശത്തുള്ള വിശാലമായ സ്ഥലത്തു രോഗം ബാധിച്ച തെങ്ങുകളെല്ലാം വെട്ടിമാറ്റിയശേഷം കാസർകോടുനിന്നു കൊണ്ടുവന്ന സങ്കരയിനം തൈകൾ വച്ചുപിടിപ്പിച്ചത് ഇപ്പോൾ കായ്ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്. നാഷനൽ ഹൈവേ വഴി പോകുമ്പോൾ ഓണാട്ടുകരയിൽ ഒരു ഹരിതദ്വീപ് പോലെ തോന്നിക്കുന്ന ആരോഗ്യമുള്ള തെങ്ങിൻതോട്ടം ഇവിടെ കാണാൻ കഴിയും. ഈ ലേഖകൻ അവിടത്തെ മേധാവിയായ ഡോ. കൃഷ്ണകുമാറുമായി ഫോണിൽ സംസാരിച്ചതിൽനിന്നു ലഭിച്ച വിവരങ്ങൾ ഇവയാണ്.

ഡി x ടി സങ്കരയിനങ്ങളാണ് അവിടെ വളർന്നു നിൽക്കുന്നത്. കാറ്റുവീഴ്ച ലക്ഷണങ്ങൾ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലരോഗം തുടങ്ങിയവ ബാധിക്കുന്നുണ്ട്. യഥാകാലം പ്രതിരോധ നടപടി എടുക്കുന്നതുകൊണ്ടാണ് തെങ്ങുകൾ ആരോഗ്യത്തോടെ നിൽക്കുന്നത്.

വിലാസം: റിട്ട. പ്രഫസർ, കേരള കാർഷിക സർവകലാശാല, തിരുവനന്തപുരം. ഫോൺ: 0471 2443394

നല്ല പരിപാലനത്തിലൂടെ വിളവു കൂട്ടാം

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളെ ക്രമമായി പരിചരിച്ചാൽ ആണ്ടിൽ എൺപതോ അതിലധികമോ തേങ്ങകൾ ലഭിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.

എണ്ണക്കുരു വിളയായതിനാൽ നൈട്രജനും ഫോസ്ഫറസും പൊട്ടാഷും (NPK) യഥാക്രമം 1:1:2 എന്ന അനുപാതത്തിൽ ലഭിക്കത്തക്ക വിധം വളപ്രയോഗം ക്രമീകരിക്കുക. ജൈവവളമായാലും മതി. പക്ഷേ, പൊട്ടാഷ് ലഭിക്കണമെങ്കിൽ ചാരം വേണ്ടത്ര അളവിൽ കൊടുക്കണം. കേരളത്തിലെ ഗ്രാമങ്ങളിൽനിന്നു കിട്ടുന്ന ചാരത്തിൽ പൊട്ടാഷ് പരമാവധി നാലു ശതമാനമേ ഉള്ളൂ. അതായത്, ധാരാളം ജൈവവളങ്ങളും (പച്ചില, ചാണകം, എല്ലുപൊടി, പിണ്ണാക്കുവളം തുടങ്ങിയവ) ജൈവാവശിഷ്ടങ്ങളും 1.8 മീറ്റർ വ്യാസാർധമുള്ള തെങ്ങിൻതടത്തിൽ കാലവർഷാരംഭത്തിൽ ചേർക്കുമ്പോൾ അതിനൊപ്പം 50 കിലോ ചാരം കൂടി ചേർത്താലേ രണ്ടു കിലോ പൊട്ടാഷ് എങ്കിലും ഒരു തെങ്ങിനു കിട്ടുകയുള്ളൂ. നൈട്രജനും ഫോസ്ഫറസും ജൈവവള രൂപത്തിൽ ചേർക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ, ചാരം വേണ്ടത്ര ലഭ്യമല്ലെങ്കില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന രാസവളം തെങ്ങൊന്നിന് നാല് കിലോയെങ്കിലും നൽകണം.

കേരളത്തിലെ മണ്ണ് (പാലക്കാട് ഒഴിച്ച്) അമ്ലമയമായതിനാൽ ആണ്ടുതോറും വേനൽക്കാലത്ത് ഓരോ തെങ്ങിനും ഒരു കിലോ കുമ്മായം ചേർക്കണം. മഗ്നീഷ്യത്തിന്റെ കുറവു നികത്തിയാൽ കാറ്റുവീഴ്ചയുടെ കാഠിന്യം കുറയ്ക്കാം. അതുകൊണ്ട് ഓരോ തെങ്ങിനും 500 ഗ്രാം മഗ്നീഷ്യം ഓക്സൈഡ് കൂടി ചേർക്കണം (ഇതിനായി മാഗ്നസൈറ്റ് ഉപയോഗപ്പെടുത്താം.)

കാലവർഷ സമയത്ത് തെങ്ങിൻതോട്ടങ്ങളിൽ പയറുചെടി വളർത്തി പൂക്കുമ്പോൾ പിഴുത് വളമാക്കുന്നതു കാറ്റുവീഴ്ചയെ ചെറുക്കാൻ സഹായിക്കും. തായ്ത്തടിയിൽനിന്ന് 1.8 മീറ്റർ അകലത്തിൽ 25 സെ.മീ ആഴത്തിലുള്ള വൃത്താകാരമായ ചാലുകളിൽ വളം ചേർക്കുന്നതാണ് ഏറ്റവും നല്ലത്. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലചീയൽ, മണ്ടചീയൽ എന്നിവയെ കാര്യക്ഷമമായി പ്രതിരോധിച്ചാലേ കാറ്റുവീഴ്ച കുറയൂ എന്നും കണ്ടിട്ടുണ്ട്.

No comments:

Post a Comment