പോളിഹൗസിൽ ഔഷധസസ്യങ്ങൾ

ഗവേഷകസംഘം പോളിഹൗസിൽ...
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി, എക്സ്റ്റൻഷൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പരീക്ഷണത്തിനു പക്ഷേ ആര്യവൈദ്യശാലയ്ക്കുമപ്പുറം ചില സാധ്യതകളുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഡോ: ഇന്ദിരാ ബാലചന്ദ്രനും ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ: ഗീതാ എസ്. പിള്ളയും പറയുന്നു.
വൻ മുതൽമുടക്കോടെ ഹെക്ടർ കണക്കിനു സ്ഥലത്ത് ഔഷധസസ്യക്കൃഷി ചെയ്തശേഷം പിൻവാങ്ങിയ പലരും കേരളത്തിലുണ്ട്. വിപണനമായിരുന്നു വില്ലൻ. എന്നാൽ നിലവിലുള്ള സൗകര്യങ്ങളിൽ കുറഞ്ഞ മുതൽമുടക്കിൽ പരിമിത സ്ഥലത്തുള്ള കൃഷിയാണ് ആര്യവൈദ്യശാല പോളിഹൗസ് പദ്ധതിയിൽ അവതരിപ്പിക്കുന്നത്.
വായിക്കാം ഇ - കർഷകശ്രീ
നിരന്തര കീടബാധ, വിപണനപ്രശ്നങ്ങൾ, പരിപാലനത്തിലെ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ പച്ചക്കറിക്കൃഷി മുടങ്ങിയ ഒട്ടേറെ പോളിഹൗസുകൾ കേരളത്തിലുണ്ട്. ഇത്തരം പോളിഹൗസുകളിൽ ഉൽപാദനച്ചെലവു കുറഞ്ഞതും ഏറെ പരിപാലനം ആവശ്യമില്ലാത്തതും വിപണന സാധ്യതയുള്ളതുമായ ഹ്രസ്വകാല ഔഷധവിളകൾ കൃഷി ചെയ്യാമെന്ന് കോട്ടയ്ക്കലിലെ ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ 100 ചതുരശ്രമീറ്ററിൽ ആര്യവൈദ്യശാല കാമ്പസിനുള്ളിൽ നിർമിച്ചിരിക്കുന്ന പോളിഹൗസിലാണ് ഔഷധസസ്യക്കൃഷി. നിലത്തും ലംബമായി നിർമിച്ച തട്ടുകളിലുമായി (വെർട്ടിക്കൽ ഫാമിങ്) ഇപ്പോൾ വളരുന്നത് കീഴാർനെല്ലിച്ചെടികൾ.
ഒട്ടേറെ ഇനങ്ങൾ പരീക്ഷിച്ചശേഷം പോളിഹൗസ് കൃഷിക്കു യോജ്യമായതും ആദായകരവുമായ കീഴാർനെല്ലി, നിലപ്പാല, പർപ്പടകപ്പുല്ല് എന്നിവ ഗവേഷകസംഘം തിരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ആസ്മ, പ്രമേഹം, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയിൽ ആവശ്യമുള്ളതാണ് കീഴാർനെല്ലി (ഫില്ലാന്തസ് അമരാസ്). ചെമ്പരത്യാദി കേരതൈലം, മധൂയഷ്ട്യാദി തൈലം, പിപ്പല്യാദിഘൃതം, അമൃതപ്രാശ ഘൃതം, ച്യവനപ്രാശം എന്നിവയിൽ ചേരുവയാണിത്.
നിലപ്പാല (യൂഫോർബിയ തൈമിഫോളിയ)യ്ക്ക് ചുമ, ആസ്മ, ചർമരോഗങ്ങൾ, കൃമിശല്യം എന്നിവയുടെ ചികിത്സയിൽ മുഖ്യസ്ഥാനമുണ്ട്.
അമൃതാരിഷ്ടം, ഉശീരാസവം, ചന്ദനാസവം, നാല്പാമരാദി കേരതൈലം എന്നിവയുടെ നിർമാണത്തിലും പനി, തലകറക്കം, അതിസാരം, ചർമരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിക്കും പർപ്പടകപ്പുല്ല് (ഓൾഡൻ ലാൻഡിയ കോറിംബോസ) പ്രധാനം.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ മാത്രം കീഴാർനെല്ലിയുടെ വാർഷിക ആവശ്യം 4200 കിലോ വരും. നിലപ്പാലയുടെയും പർപ്പടകപ്പുല്ലിന്റേയും യഥാക്രമം 7000 കിലോ, 8000 കിലോ. ഇവ മൂന്നും ചികിത്സയ്ക്കും ഔഷധനിർമാണത്തിനുമായി നിത്യേന ആവശ്യമുണ്ട്.
പോളിഹൗസിനുള്ളിൽ നിലത്തു വച്ച ഗ്രോബാഗുകളിലും പിവിസി പൈപ്പുകൾകൊണ്ടു നിർമിച്ച്, നടീൽമിശ്രിതം നിറച്ച തട്ടുകളിലുമായാണ് കീഴാർനെല്ലി കൃഷി ചെയ്തത്. മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോറും പെർലൈറ്റും, വെർമിക്കുലേറ്റും ചേർന്നതാണ് നടീൽമിശ്രിതം. ഒരേസമയം വളമായും കീടനാശിനിയായും പ്രയോജനപ്പെടുന്ന ഗോമൂത്രവും ഫിഷ് അമിനോ ആസിഡും നിശ്ചിത ഇടവേളകളിൽ നൽകി. സമ്പൂർണമായും ജൈവകൃഷി.
സാധാരണഗതിയിൽ മൂന്നു മാസംകൊണ്ട് വളർച്ചയെത്തുന്ന കീഴാർനെല്ലി പോളിഹൗസിനുള്ളിൽ ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പിനു പാകമാകും. പുറത്ത്, സ്വാഭാവിക ചുറ്റുപാടിൽ വളരുന്നവയിൽനിന്നു വ്യത്യസ്തമായി ഓരോ ചെടിയും 5 മുതൽ 10 ഇരട്ടിവരെ വളർച്ചയും നേടുന്നു. നൂറ് ചതുരശ്രമീറ്റർ പോളിഹൗസിൽനിന്ന് ഒന്നരമാസംകൊണ്ട് ലഭിക്കുന്നത് ശരാശരി 60 കിലോ കീഴാർനെല്ലി. ഇന്ന് വിപണിയിൽ കിലോയ്ക്കു ശരാശരി 40 രൂപയാണ് വില.
രോഗ, കീടബാധകൾ പോളിഹൗസ് കൃഷിയിലും ഇല്ലാതില്ല. എന്നാൽ പച്ചക്കറിക്കൃഷിക്കുള്ളത്ര ഗുരുതരമല്ലാത്തതിനാൽ വെളുത്തുള്ളിക്കഷായവും ഗോമൂത്രവുമെല്ലാം ഫലിക്കും. ഒറ്റത്തവണ വിളവെടുപ്പ്. വിളവെടുക്കാറായ ചെടികളിൽനിന്നുതന്നെ തുടർകൃഷിക്കുള്ള വിത്തുകളും തൈകളും ശേഖരിക്കാം.
''ഓരോ ഔഷധനിർമാണശാലയ്ക്കും ഓരോ സമയത്തുവേണ്ട ഔഷധച്ചെടികൾ ഏതൊക്കെയെന്ന് മനസ്സിലാക്കാതെയുള്ള കൃഷിയാണ് വിപണനപ്രശ്നത്തിനു മുഖ്യകാരണം. പരിപാലനച്ചെലവുകളേറിയ ദീർഘകാല വിളകളാണ് പലരും മുൻകാലങ്ങളിൽ തിരഞ്ഞെടുത്തതെന്ന പോരായ്മയുമുണ്ട്'', പോളിഹൗസ് കൃഷി ഗവേഷകസംഘത്തിലെ ഡോ: ഗീത, ഡോ: സതീഷ്ണ, ഡോ: രാഹുൽ, മഹേഷ്കുമാർ, രേഷ്മ എന്നിവർ അഭിപ്രായപ്പെടുന്നു.
കീഴാർനെല്ലിയും നിലപ്പാലയുംപോലുള്ള ഔഷധച്ചെടികൾ പക്ഷേ എല്ലാക്കാലത്തും കൂടിയ അളവിൽ എല്ലാ ഔഷധനിർമാണ സ്ഥാപനങ്ങൾക്കും ആവശ്യമുണ്ട്. ഒന്നര മാസംകൊണ്ട് ഒരു വട്ടം കൃഷി ചെയ‍്തെടുക്കുകയും ചെയ്യാം. താൽപര്യമുള്ള കർഷകരുമായി ചർച്ച ചെയ്ത് കരാർകൃഷിക്കുള്ള സാധ്യതയും ആര്യവൈദ്യശാല തേടുന്നുണ്ട്.
ഫോൺ: 0483–2806211, 9744414954 Email: cmpravs@gmail.com
No comments:
Post a Comment