Tuesday, 27 December 2016

തക്കാളിക്കു വിലയിടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ


palakkad-tomato
വേലന്താവളം മൊത്തവിപണിയിലെത്തിച്ച തക്കാളി വിൽപനയ്ക്കായി പെട്ടികളിൽ നിറയ്ക്കുന്നു....

തക്കാളിക്കു വിലയിടിഞ്ഞതോടെ വിളവെടുപ്പ് നടത്താതെ പാലക്കാട്ടെ കർഷകർ. മുടക്കുമുതൽ പോലും ലഭിക്കാതായതോടെ അടുത്ത കൃഷിയിറക്കൽ പ്രതിസന്ധിയിലാണ്.30 ടണ്ണിലധികം തക്കാളി എത്തിയിരുന്ന വേലന്താവളം മൊത്ത വിപണന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം 20 ടണ്ണിൽ താഴെ മാത്രമാണ് എത്തിയത്. 15 കിലോ തൂക്കം വരുന്ന ഒരുപെട്ടി തക്കാളിക്കു കർഷകനു ലഭിച്ച വില 60 രൂപയാണ്. അതായത് ഒരു കിലോ തക്കാളിക്കു വെറും നാലു രൂപ മാത്രം. വിലയിടിഞ്ഞതുകൊണ്ടുതന്നെ ചെറുകിട കർഷകർ ചെടിയിൽ നിന്നും തക്കാളി പറിച്ചെടുക്കുന്നു പോലുമില്ല.

100 കിലോ തക്കാളി വിപണിയിലെത്തിച്ചാൽ കർഷകനു ലഭിക്കുന്നത് വെറും 400 രൂപയാണ്. ഈ തുക തക്കാളി പറിക്കുന്ന തൊഴിലാളികൾക്കുപോലും കൊടുക്കാൻ തികയുന്നില്ല.ഇതിനു പുറമെ വിപണിയിലെത്തിക്കാനുള്ള ചരക്കുകൂലി വേറെയും കാണണം. വിപണിയിലെത്തിക്കുന്ന പച്ചക്കറികൾ ലേലം വിളിച്ചെടുക്കാൻ കർഷകർക്കും കച്ചവടക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്കും ഒരു വിഹിതം കൊടുക്കേണ്ടതുണ്ട്.കിഴക്കൻ പ്രദേശങ്ങളിൽ ഇത്തവണ മഴയും കുറവായതോടെ പച്ചക്കറിക്കൃഷി ഗണ്യമായി കുറഞ്ഞതായാണു കൃഷിഭവനുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വരും വർഷങ്ങളിലും മഴയും കനാൽവെള്ളവും ലഭിക്കാത്ത അവസ്ഥ തുടർന്നാൽ കൃഷിഭൂമി തരിശിടേണ്ടിവരുമെന്നാണു കർഷകർ പറയുന്നത്. ഡ്രിപ്പിങ് സിസ്റ്റം പോലുള്ള നൂതന സംവിധാനത്തിലൂടെ വെള്ളവും വളവും പാഴാക്കാതെ കൃഷിചെയ്യുന്നതിനാലാണ് ഇപ്പോഴും കിഴക്കൻ പ്രദേശത്ത് പച്ചക്കറിക്കൃഷി തുടർന്നുകൊണ്ടുപോകാൻ സാധിക്കുന്നത്.

No comments:

Post a Comment