Friday, 30 December 2016

പൂപ്പൊലി: കാർഷിക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു


agricultural-research-station-ambalavayal
കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പെ‍ാലിക്കായി ഒരുക്കുന്ന ഡ‍ാലിയ ഗാർഡൻ....

കേരള കാർഷിക സർവകലാശാല വയനാട് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ (പൂപ്പൊലി) നാലാമത് പതിപ്പിൽ റോസ് ഉദ്യാനം മുഖ്യ ആകർഷണമാകും. ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന 14 ദിവസം നീളുന്ന പൂപ്പൊലിക്ക് മാറ്റൂകൂട്ടൂന്നതിനായി 466 ഇനം റോസ് ചെടികൾ വിദേശരാജ്യങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കാർഷിക ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്‌ടർ ഡോ.പി. രാജേന്ദ്രൻ പറഞ്ഞു. മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിലവിൽ ആയിരത്തിഇരുനൂറോളം റോസ് ഇനങ്ങളുണ്ട‍്.

ഏകദേശം അഞ്ച് ഏക്കർ വരുന്നതാണ് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം റോസ് ഗാർഡൻ. ഇന്ത്യയിൽ റോസ് ചെടി ഇറക്കുമതിക്ക് ലൈസൻസുള്ള ബെംഗളൂരൂവിലെ സി.എസ്. ഗോപാലകൃഷ്‌ണ അയ്യങ്കാർ മുഖേനയാണ് പുഷ്‌പോത്സവത്തിനായി വിദേശ റോസ് ഇനങ്ങൾ വരുത്തുന്നത്. അമ്പലവയലിൽ കാർഷിക സർവകലാശാലയുടെ കൈവശമുള്ളതിൽ ഏകദേശം 12 ഏക്കർ സ്ഥലമാണ് പുഷ്‌പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ, ഹോർട്ടികൾച്ചർ മിഷൻ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവത്തിന്റെ സംഘാടനം.

കഴിഞ്ഞ പുഷ്‌പോത്സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ട‍ാകും. രണ്ടര എക്കർ വിസ്തൃതിയുള്ളതായിരിക്കും ചന്ദ്രോദ്യാനം. വെള്ള ഇലകളും പൂക്കളുമുള്ള സസ്യങ്ങൾ മാത്രമാണ് ഉദ്യോനത്തിൽ. ആയിരത്തിലധികം വരും ഇതിലുള്ള ഇനങ്ങളുടെ എണ്ണം. ചീര വർഗത്തിൽപ്പെട്ട സെലോഷ്യ ഉപയോഗിച്ച് സൂര്യോദയത്തിന്റെ ആകൃതിയിൽ തീർത്തതാണ് സൂര്യോദ്യാനം. അപൂർവ ഇനങ്ങളിൽപ്പെടുന്നതടക്കം അലങ്കാരപ്പക്ഷികളുടെ ശേഖരവും കുട്ടികളുടെ ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് സ്വപ്‌നോദ്യാനം. ഡാലിയ, ഓർക്കിഡ് ഉദ്യാനങ്ങൾ, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ട‍ാകും.

5000ൽ പരം ഇനങ്ങളാണ് ഡാലിയ ഗാർഡനിൽ. മൊട്ടിടുന്നതിനുള്ള പരുവത്തിലാണ് ഉദ്യാനത്തിലെ ഡാലിയ ചെടികളിൽ ഏറെയും. ഫെലനോപ്‌സിസ്, ഡെൻഡ്രോബിയം, വാൻഡ്, കറ്റാലിയ കുടുംബങ്ങളിൽനിന്നുള്ളതിനു പുറമേ വൈൽഡ് ഇനങ്ങളും ഉൾപ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓർക്കിഡ് ഉദ്യാനം. ഇറക്കുമതി ചെയ്‌തതടക്കം 1300 ഓളം ഇനങ്ങളാണ് ഓർക്കിഡ് ഉദ്യാനത്തിൽ ഉണ്ട‍ാകുകയെന്ന് ഇതിന്റെ ചുമതലയുള്ള റിസർച്ച് അസിസ്റ്റന്റ് പ്രിയ ലോറൻസ് പറഞ്ഞു. ഗവേഷണകേന്ദ്രത്തിൽ ടിഷ്യൂ കൾച്ചറിലൂടെ വികസിപ്പിച്ചതാണ് ചിലയിനം ഓർക്കിഡുകൾ. ബോധവൽക്കരണം മുൻനിർത്തിയാണ് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.

2014 ഫെബ്രുവരി രണ്ടു മുതൽ 12 വരെയായിരുന്നു ഗവേഷണ കേന്ദ്രത്തിൽ പ്രഥമ വയനാട് പുഷ്‌പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പൂപ്പെ‍ാലി ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയിൽ അമ്പലവയൽ വേദിയായത്. കാർഷിക സർവകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ട‍ാമത് പുഷ്‌പോത്സത്തിന്റെ വിജയം. ജനുവരി 20 മുതൽ ഫെബ്രുവരി രണ്ട‍ു വരെ നടത്തിയ പുഷ്‌പോത്സവത്തിലൂടെ 90.65 ലക്ഷം രൂപയുടെ വരുമാനമാണ് സർവകലാശാലയ്‌ക്ക് ലഭിച്ചത്.

കഴിഞ്ഞതവണ 149 ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 68.2 ലക്ഷം രൂപയും. ഗവേഷണ കേന്ദ്രത്തിലെ 214 താൽക്കാലിക തൊഴിലാളികൾക്ക് മൂന്നു മാസത്തെ വേതനം നൽകാനും പൂപ്പൊലി മൂന്നാമത് പതിപ്പിലെ വരുമാനം ഉതകിയെന്ന് അസോഷ്യേറ്റ് ഡയറക്‌ടർ പറഞ്ഞു. വരവിൽ 70.41 ലക്ഷം രൂപ ടിക്കറ്റ് വിൽപനയിലൂടെയും എട്ട് ലക്ഷം രൂപ ചെടികളുടെ വിൽപനയിലൂടെയും 23.5 ലക്ഷം രൂപ സ്റ്റാൾ അലോട്മെന്റിലൂടെയും ലഭിച്ചതാണ്. ഇത്തവണ 80 ലക്ഷം രൂപ ചെലവും 150 ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകൾ ഇക്കുറി ഉണ്ടാകും. കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ശിൽപശാല പൂപ്പൊലി മൂന്നാമത് പതിപ്പിന്റെ പ്രത്യേകതയായിരുന്നു. ഇത്തവണ അന്താരാഷ്‌ട്ര ശിൽപശാല ഉണ്ട‍ാകില്ല.

No comments:

Post a Comment