പത്മനാഭൻ നെൽകൃഷിയുടെ തമ്പുരാന്‍

പാടത്തു ചെളിയിലിറങ്ങി ദിവസവും നെൽച്ചെടികളെ പരിപാലിക്കുന്ന കാസർകോട് നഗരസഭയിലെ ഒരേയൊരു കർഷകനാണെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുമ്പോഴും അവാർഡുകൾക്കു വേണ്ടി അപേക്ഷ അയയ്ക്കണമെന്ന നിർദേശമെല്ലാം നിരസിക്കുന്നു. കടലിരമ്പവും ട്രെയിനുകളുടെ ചൂളം വിളിയും കേട്ട് പിതാവ് ബട്ട്യന്റെ കീഴിൽ പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണ് ഇതേ നെൽപാടത്ത് കൃഷി പരിപാലന പരിചയം.
സാമ്പത്തിക പ്രയാസം മൂലം നാലാം ക്ലാസിൽ പഠിത്തം നിർത്തി. 20 വർഷമായി സമ്പൂർണ ജൈവ നെൽക്കർഷകനായി തുടരുകയാണ്. വർഷങ്ങളായി കുട്ടിപ്പുഞ്ച നാടൻ നെല്ലിനമാണ് കൃഷി ചെയ്യുന്നത്. സുഭാഷ് പലേക്കറിന്റെ കൃഷിരീതിയിൽ ജീവാമൃതമാണ് പാടത്തു പ്രയോഗിക്കുന്നത്. ഈ വർഷം ഒൻപതേക്കറിലും നെൽപാടത്ത് വളമില്ലാതെയുള്ള കൃഷിയാണ് നടത്തുന്നത്. അടുത്ത മാസം വിളവെടുപ്പു നടക്കും. വിദ്യാർഥികൾക്കുള്ള കൃഷി പരിശീലനത്തിനുള്ള പാടമാണ് ഇത്. പത്മനാഭൻ തന്നെയാണ് പരിശീലകൻ. നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞാൽ പച്ചക്കറിയും പൂക്കൃഷിയും തുടങ്ങും.
നെല്ല് പെർലയിലെ മില്ലിൽ കൊണ്ടു പോയി അരിയാക്കും. ഇത് കൃഷിവകുപ്പ് മുഖേന വിപണിയിലേക്കു നൽകും. 45 രൂപയാണ് കിലോവിനു വില. പുല്ലും വിൽക്കും. ചെലവു കഴിഞ്ഞ് 20,000 രൂപ വരെ ലാഭം കിട്ടുമ്പോൾ ആരാണ് നെൽകൃഷി നഷ്ടമെന്നു പറയുന്നതെന്ന ചോദ്യമെറിയുകയാണ് പത്മനാഭൻ. തൊഴിലുറപ്പു പദ്ധതിയുടെ കൂടി സേവനം ലഭിച്ചാൽ നെൽകൃഷി കൂടുതൽ ആദായമാക്കാനാകുമെന്ന് ഈ കർഷകൻ തറപ്പിച്ചു പറയുന്നു. പ്രകൃതിയെയും മനുഷ്യനെയും ഇതര ജീവജാലങ്ങളെയും സ്നേഹിക്കുമ്പോൾ കൃഷിയുടെ ഗ്രാഫും മുകളിലോട്ട് ഉയരും. ലാഭം കിട്ടിയില്ലെങ്കിലും ജീവനുള്ളിടത്തോളം നെൽകൃഷി ഉപേക്ഷിക്കില്ലെന്ന പ്രതിജ്ഞയിലാണ് പത്മനാഭൻ.
No comments:
Post a Comment