ചക്ക പുരാണവുമായി പുന്നൂസ് കുര്യൻ

പ്ലാവിന്റെ ഇനം ഏതെന്നു ചോദിച്ചാൽ പുന്നൂസ് കുര്യൻ കൈമലർത്തും. 20 വർഷം മുൻപു തിരുവനന്തപുരത്തു പോയപ്പോൾ കണ്ട പ്രദർശന നഗരിയിൽ നിന്നു വാങ്ങിയതാണു പ്ലാവിൻ തൈകൾ. പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ട ഇവയെല്ലാം വളർന്നപ്പോൾ വിളവിലുമുണ്ടായി വ്യത്യസ്തത. ചക്കയുടെ മഹത്വം വിളംബരം ചെയ്തു ജില്ലയിൽ പര്യടനം നടത്തുന്ന ചക്കവിളംബര യാത്രയെ കാത്തിരിക്കുകയാണു പുന്നൂസ് കുര്യൻ. വേറിട്ട ചക്കപുരാണം അവർക്കു പകർന്നു നൽകാൻ. വൈവിധ്യത്തിന്റെ കലവറയാണ് ഇദ്ദേഹത്തിന്റെ പുരയിടം. ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. മാവുമാത്രം പന്ത്രണ്ടിലേറെ ഇനങ്ങൾ.
പിന്നെ കപ്പ മുതൽ കല്ലുവാഴ വരെ. രാസവളത്തിനും രാസ കീടനാശിനികൾക്കും പുന്നൂസിന്റെ പുരയിടത്തിൽ പ്രവേശനമില്ല. ചാണകവും ജൈവവളങ്ങളും മാത്രമാണു റബറിനു പോലും പ്രയോഗിക്കുന്നത്. മാവുകളിൽ മൽഗോവ മുതലുള്ള ഇനങ്ങളുണ്ട്. കൽക്കട്ട മാവ് എന്നറിയപ്പെടുന്ന പ്രത്യേക ഇനമാണ് ഇതിൽ പ്രധാനം. ഇതിന്റെ ഒരു മാങ്ങയ്ക്ക് ഒരു കിലോഗ്രാമിലേറെ തൂക്കം ഉണ്ടാവും. ചൈനീസ് ഓറഞ്ച്, മുന്തിരിക്കുല പോലെ കായ്കൾ ഉണ്ടാകുന്ന പേരമരം, ചുവപ്പു പേര, സപ്പോട്ട, വിവിധയിനം റംബൂട്ടാനുകൾ, തായ്‌ലൻഡ് ചാമ്പ, പാൽക്കായം ചുരത്തുന്ന ചെടി തുടങ്ങിവയൊക്കെ ഈ പുരയിടത്തിലുണ്ട്. അത്യപൂർവ ഒൗഷധച്ചെടിയായ കല്ലുവാഴയാണു മറ്റൊരിനം. വൃക്കരോഗങ്ങൾക്കും വയറുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾക്കും ആയുർവേദത്തിൽ കല്ലുവാഴയുടെ വിത്ത് ഉപയോഗിക്കുന്നു. പുന്നൂസിന്റെ പുരയിടത്തിലെ കല്ലുവാഴ ഇതുവരെ കുലച്ചിട്ടില്ല. കുലയുണ്ടായാൽ ആവശ്യക്കാർക്കു വിത്തുകൾ നൽകാനാണു പദ്ധതി. എന്തായാലും പുന്നൂസും ഭാര്യ വത്സമ്മയും ചേർന്ന് ആറരയേക്കർ പുരയിടത്തിൽ വൈവിധ്യങ്ങളുടെ കൃഷിപാഠം രചിക്കുകയാണ്.
No comments:
Post a Comment